അദാനിക്കെതിരെയുള്ള അന്വേഷണം ഇന്ത്യയുടെ സഹായം തേടി യു.എസ് ഏജൻസി
ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോർജ കരാർ അഴിമതിക്കേസ് അന്വേഷണത്തിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്.കമ്പനി ഉടമകൾ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനാണ് ന്യൂയോർക്ക് കോടതിയെ അറിയിച്ചത്. ഓഹരി നിക്ഷേപത്തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാണ് ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും അന്വേഷണം നേരിടുന്നത്രണ്ട് ബില്യൻ ഡോളറിന്റെ സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനായി യുഎസിലെ ഇന്ത്യൻ ഉദ്യോഗസ്‌ഥർക്ക് അദാനി ഗ്രീൻ എനർജി കൈക്കൂലി നൽകിയെന്ന കണ്ടെത്തലിലാണ് അന്വേഷണം. 265 ദശലക്ഷം ഡോളറിന്റെ അഴിമതി ആരോപണമാണ് ഉയർന്നത്. ഗൗതം അദാനിക്കെതിരെ നേരത്തേ ന്യൂയോർക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയിരുന്നു. സാഗർ അദാനി, ഗ്രീൻ എനർജിയുടെ മുതിർന്ന ഉദ്യോഗസ്‌ഥർ എന്നിവർക്കെതിരെ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണുള്ളത്. 2 ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണു കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണു പറയുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. അതേസമയം ജോ ബൈഡന്‍ ഭരണകൂടത്തിന്റെ സമയത്തുയര്‍ന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് പാടേ തള്ളിയിരുന്നു.